തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് തൃശൂർ നഗരത്തിൽ ഞായറാഴ്ച കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകുന്നേരം ആറര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശന മേഖലകളിൽ ഡ്രോണ്‍ ഉപയോഗത്തിനു സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള തീരുമാനം.
അത്യാവശ്യങ്ങൾക്കൊഴികെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതു പൊതുജനം ഒഴിവാക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. വൈകുന്നേരം പ്രധാനമന്ത്രിയുടെ റോഡ് ഷോ കഴിയും വരെ സ്വരാജ് റൗണ്ട്, സമീപ റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല.
കുട്ടനെല്ലൂർ ഹെലിപാഡ് മുതൽ നടത്തറ, മണ്ണുത്തി, തൃശൂർ റോഡിന്റെ ഇരുവശത്തും പാർക്കിംഗ് നിരോധിച്ചു. മുനിസിപ്പൽ ഓഫീസ് റോഡ്, കുറുപ്പം റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവിടങ്ങളിലൂടെ മാത്രമാണ് പൊതുജനത്തിന് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പേന, ബാഗ്, വെള്ളക്കുപ്പികൾ തുടങ്ങിയവ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ല.